കൊഴുവല്ലൂർ : കനത്ത പ്രതിഷേധത്തിനിടെയിലും കൊഴുവല്ലൂരിൽ കെ റെയില്‍ കല്ലിടൽ പുരോഗമിക്കുകയാണ്. 31 കല്ലുകളാണ് ഇന്നലെ പ്രദേശത്ത് സ്ഥാപിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ മടങ്ങിയതിനു പിന്നാലെ നാട്ടുകാർ കല്ല് പിഴുതെറിഞ്ഞു.
വയോധികയുടെ വീട്ടുമുറ്റത്ത് അടുപ്പു കല്ല് നീക്കി പകരം കെ–റെയിൽ കല്ലിട്ടു. കിഴക്കേമോടിയിൽ തങ്കമ്മയുടെ (64) വീട്ടുമുറ്റാതാണ് ഉദ്യോഗസ്ഥ സംഘം അടുപ്പ് കൂട്ടിയിരുന്ന സിമന്റ് ഇഷ്ടികകൾ മാറ്റിയിട്ട ശേഷം കെ–റെയിൽ അടയാളക്കല്ലിട്ടത്. അധികൃതരുടെ ഈ നടപടിയിൽ ജനരോഷം ഉയർന്നു.
സംഭവത്തെ തുടർന്ന് താൻ ജീവനൊടുക്കുമെന്നു പറഞ്ഞ് നിലവിളിച്ചുകൊണ്ട് തങ്കമ്മ കൂരയ്ക്കുള്ളിലേക്കു കയറാനൊരുങ്ങി. സ്ഥലത്തുണ്ടായിരുന്ന വനിതാപൊലീസ് ഇവരെ പിന്തിരിപ്പിച്ചു. കുടുംബം വക വസ്തുവിൽ നിന്നു വിലയ്ക്കു വാങ്ങിയ മൂന്ന് സെന്റ് ഭൂമി മാത്രമാണു തനിക്കും മകനും ഉള്ളതെന്നും ഇതു നഷ്ടപ്പെടുന്നതു സഹിക്കാനാകില്ലെന്നും തങ്കമ്മ പറഞ്ഞു. സിഎസ്ഐ ജംക്‌ഷനു സമീപത്തെ ഭൂമിയിലാണു കല്ലിടൽ തുടർന്നത്.