ചങ്ങനാശേരി: മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിൽ നിന്നും കാൽ വഴുതി വീണു മരിച്ചു. പിതാവ് അപകടത്തിൽപ്പെടുന്നതുകണ്ട് ഇറങ്ങാൻ ശ്രമിച്ച മകൾക്ക് ട്രെയിനിൽ നിന്നും വീണുപരിക്കേറ്റു.
ചങ്ങനാശേരി പാലാത്രച്ചിറ ഭാഗത്ത് പാലാത്ര അലക്‌സ് സെബാസ്റ്റ്യൻ(എകസ് മിലിട്ടറി, ജോമിച്ചൻ 62) ആണ് മരിച്ചത്. മകൾ അൻസാ(21)ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകുന്നേരം 4.30ന് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. എറണാകുളം രാജഗിരി കോളജിൽ എൻജിനീയറിംഗ് വിദ്യാർഥിനിയായ അൻസയെ കോളജിലേക്കു യാത്രയാക്കാനായി
കന്യാകുമാരി- ബെംഗളൂരു ഐലൻഡ് എക്സ്പ്രസിന്റെ എസ് 4 കോച്ചിൽ മകളെ കയറ്റിയ ശേഷം ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന് ഇടയിലേക്ക് വീഴുകയായിരുന്നു.
ഇത് കണ്ട് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് അൻസയും പുറത്തേക്ക് ചാടുകയായിരുന്നു.
ഉടൻ തന്നെ ട്രെയിൻ അപായച്ചങ്ങല വലിച്ചു നിർത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. അൻസയുടെ തലയിലാണ് പരിക്കേറ്റത്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.
അലകസ് സെബാസ്റ്റ്യൻ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
അൻസയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ അടിയന്തര ശുശ്രൂഷ നൽകി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. റെയിൽവേ പൊലീസാണ് ഇരുവരേയും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
അലക്‌സിന്റെ ഭാര്യ: മറിയാമ്മ. മകൻ: അമൽ (ദുബായ്).