തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ കെഎസ് യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിച്ച എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഇന്നലെ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് അക്രമത്തിലേക്ക് വഴിതെളിച്ചത്. ഇപ്പോള്‍ എസ്എഫ്‌ഐക്കാരെയും ഗുണ്ടകളെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞതോടെ ഭരണ-പ്രതിപക്ഷ ബഹളത്തിനും നിയമസഭ സാക്ഷ്യം വഹിച്ചു.
എസ്എഫ്‌ഐയുടെ അതിക്രമങ്ങള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചു. കെഎസ് യു ഇന്ന് സംസ്ഥാന വ്യാപകമായി ക്യാംപസുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്.
ഏറെ കാലത്തിനു ശേഷം ലോ കോളജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പദവി ഉള്‍പ്പടെ നാല് സീറ്റുകളില്‍ കെഎസ് യു വിജയിച്ചിരുന്നു. ഇതില്‍ രോക്ഷം പൂണ്ട എസ്എഫ്‌ഐക്കാര്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്ന് കെഎസ് യു പ്രവര്‍ത്തകര്‍ ആരോപിച്ചു.
കെഎസ് യു പ്രവര്‍ത്തകയെ നിലത്തിട്ട് മര്‍ദ്ദിക്കുകയും വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കെഎസ് യു യൂണിറ്റ് പ്രസിഡന്റായ സഫ്‌നയ്ക്കാണ് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മര്‍ദനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ രണ്ടു കേസുകളും, എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പേരില്‍ ഒരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തു.