കോട്ടയം: കെ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിൽ വൻ സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യ്ത നീക്കി. നാട്ടുകാര്‍ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് അറസ്റ്റിലായത്. ഉദ്യോഗസ്ഥർ കെ റെയിൽ കല്ലിടൽ തുടങ്ങി.
രാവിലെ മുതൽ മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടൽ തടഞ്ഞുകൊണ്ട് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു . കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധക്കാർ രൂക്ഷമായി വിമർശനമുന്നയിച്ചു.
മനുഷ്യശംഖല തീർത്ത് നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് വീട്ടമ്മമാർ പറഞ്ഞു. മണ്ണെണ്ണ കയ്യിലെടുത്ത് വളരെ വൈകാരികമായി സ്ത്രീകള്‍ പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർക്ക് പ്രതിഷേധത്തിൽ പരിക്കേറ്റു.
ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. എന്നാൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ എല്ലാം തന്നെ പൊലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കി. ഉദ്യോഗസ്ഥർക്ക് കെ റെയിൽ കല്ല് സ്ഥാപിക്കാനുള്ള സൗകര്യങ്ങൾ പോലീസ് ഒരുക്കിക്കൊടുത്തു. തടയാൻ ശ്രമിക്കുന്നവർക്കെതിരെ പോലീസ് ലാത്തിവീശി.
അതേസമയം എറണാകുളം മാമലയിലും സമാന രീതിയിൽ കെ റെയിലിനെതിരെ പ്രതിഷേധം ഉണ്ടായി. കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസഥരെ വീടുകളിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാർ തടഞ്ഞു. കെ റെയിൽ ഉദ്യോഗസ്ഥരും പൊലീസുകാരും മാത്രമാണ് കല്ല് സ്ഥാപിക്കാൻ സ്ഥലത്ത് എത്തിയത്. സർവ്വേ ഉദ്യോഗസ്ഥരെത്താതെ സർവ്വേ നടത്താനാവില്ലെന്ന നിലപാടിലാണ് നാട്ടുകാർ. തുടർന്ന് പൊലീസിന്റെ സുരക്ഷയോടെ മതിലുകളും ഗേറ്റുകളും ചാടിക്കടന്നാണ് കല്ലുകൾ സ്ഥാപിക്കുന്നത്.