കോട്ടയം: കെ റെയിൽ പദ്ധതിക്കെതിരെ സമരത്തിൽ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ സമരക്കാരുടെ പ്രതിഷേധം. മാടപ്പള്ളിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകൾ ഉൾപ്പടെയുള്ള 23 പ്രവർത്തകരെ ഉടൻ വിട്ടയയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി, യു.ഡി.എഫ് നേതാവ് ലാലി വിൻസെന്റ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചങ്ങനാശേരിയിലെ പ്രതിഷേധത്തിനിടെ പൊലീസ് പിടികൂടിയവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
സിൽവർ ലൈൻ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിനിടെ പ്രവർത്തകരെ ആക്രമിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു. കുട്ടികളുടെ മുന്നിൽവെച്ചുപോലും സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു .
'ഇത്രയും വലിയ വികസന പദ്ധതി നടപ്പാക്കുമ്പോൾ ജനങ്ങളെ അത് ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം. ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ചതിന് പകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാരിന്റെ ശ്രമമെന്നും' അദ്ദേഹം കുറ്റപ്പെടുത്തി.