തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാനമന്ത്രി ആവാസ് യോജനയുടെ (പി.എം.എ.ഐ.) ആദ്യ ഗഡു വിതരണം മുടങ്ങി. നാലായിരത്തിലേറെ പേർക്കാണ് ആദ്യ ഗഡു വിതരണം മുടങ്ങിയത്.
ആവാസ് യോജന ഫണ്ട് ലഭിക്കാത്തതിനാൽ വീടിന് അനുമതി ലഭിച്ചവർ ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. 4,007 പേർക്ക് 48,000 രൂപ വീതം ആദ്യഗഡു വിതരണം ചെയ്യണം. എന്നാൽ പണം കിട്ടാത്തതിനാൽ സാമ്പത്തികവർഷം തീരുന്നതിനുമുമ്പ് പണിതുടങ്ങാൻ കഴിയാത്ത സ്ഥിതിയിലാണവർ.
ആദ്യ ഗഡു നൽകാനായിട്ടില്ലെങ്കിലും പരമാവധി അപേക്ഷകൾക്ക് അനുമതി നൽകാനാണ് ഉന്നതതല നിർദേശം. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 13,261 വീടുകളാണ് കേരളത്തിന് അനുവദിച്ചിരുന്നത്. പലതലങ്ങളിലുള്ള പരിശോധനയ്ക്കുശേഷം 11,400 പേർക്ക് അനുമതി ലഭിച്ചു. ഇതിൽ 13 വീടുകളേ പൂർത്തിയായിട്ടുള്ളൂ.
കേരളത്തിൽ മൂന്നുഗഡുക്കളായാണ് പി.എം.എ.ഐ. ഫണ്ട് നൽകുന്നത്. രണ്ടുഗഡു ലഭിച്ചത് 303 ഗുണഭോക്താക്കൾക്കാണ്. 6,377 പേർക്ക് ആദ്യഗഡു നൽകി. പദ്ധതിയുടെ അക്കൗണ്ട് രണ്ടാഴ്ചയായി ശൂന്യമാണ്. പ്രതിസന്ധി പരിഹരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഫണ്ട് ലഭ്യമാക്കുമെന്ന് ഗ്രാമവികസനവകുപ്പ് അധികൃതർ പറയുന്നു.
എന്നാൽ അക്കൗണ്ടിലുള്ള ഭരണനിർവഹണ ഫണ്ട് തത്കാലം ഗുണഭോക്താക്കൾക്കു നൽകുന്നതിന് അനുമതി ചോദിച്ചെങ്കിലും കേന്ദ്രം നൽകിയില്ല.