തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍. ഏറിയാട് സ്വദേശി റിയാസിനെയാണ് ഇന്ന് രാവിലെയാണ് പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാരാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി റിന്‍സി ഇന്നലെയാണ് മരിച്ചത്. റിന്‍സിയുടെ കൊലപാതകത്തില്‍ റിയാസിനെ പോലീസ് തിരയുകയായിരുന്നു. റിന്‍സിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു റിയാസ്.
കുടുംബകാര്യങ്ങളില്‍ അനാവശ്യമായി കൈകടത്തിയ റിയാസിനെ റിന്‍സി വിലക്കയിരുന്നു. പിന്നീട് ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ ജോലിയില്‍ തിരിച്ചെടുക്കമെന്ന് ആവശ്യപ്പെട്ട് റിയാസ് യുവതിയെ നിരന്തരം ശല്യം ചെയ്തു. എന്നാല്‍ തിരിച്ചെടുക്കാന്‍ റിന്‍സി തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.
തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. തലയ്‌ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ റിന്‍സിയെ ഉടനെ കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ റിൻസി മരിച്ചു. ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യയാണ് മരിച്ച റിന്‍സി.