കൊച്ചി: കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് മരിച്ച നാല് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് സർക്കാർ.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ തൊഴില്‍വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. 'തൊഴിലിടങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.