കാളികാവില്‍ ഗ്യാലറി തകര്‍ന്നു വീണ് പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സാംഘാടകര്‍ ഏറ്റെടുക്കും

കാളികാവില്‍ ഗ്യാലറി തകര്‍ന്നു വീണ് പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സാംഘാടകര്‍ ഏറ്റെടുക്കും

മലപ്പുറം: മലപ്പുറം കാളികാവില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണ് പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവുകളും വഹിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സ്റ്റേഡിയം ഇന്‍ഷ്വറന്‍സ് ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം പെയ്ത മഴയെ തുടര്‍ന്ന് ഗാലറിയുടെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് ഇയാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം.

സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘാടകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കാളികാവ് പോലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ 15 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. യുനൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍ കോഴിക്കോടും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം.

സ്റ്റേഡിയത്തില്‍ നിറയെ കാണികളുണ്ടായിരുന്നു. ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകള്‍ ഗാലറിയിലെത്തിയതാണ് അപകടത്തിനു കാരണമായത്. കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാല്‍ ഔട്ടര്‍ ലൈനില്‍ വരെ ആളുകള്‍ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകര്‍ന്ന് വീണത്. ഫ്‌ലഡ് ലൈറ്റും നിലംപൊത്തി. ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.