കെ റെയില്‍ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പൊലീസ് സംയമനം പാലിക്കണം: മുന്നറിയിപ്പുമായി ഡി.ജി.പി

കെ റെയില്‍ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പൊലീസ് സംയമനം പാലിക്കണം: മുന്നറിയിപ്പുമായി ഡി.ജി.പി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതികരണവുമായി ഡിജിപി അനില്‍കാന്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്നും സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി പറഞ്ഞു.

ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ഇതുസംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കി. കെ റെയില്‍ സര്‍വേയുടെ ഭാഗമായി കല്ലിടുന്നതിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. സ്ത്രീകളടക്കം പ്രതിഷേധ രംഗത്തുണ്ട്. പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസ് നടത്തുന്ന ഇടപെടലിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിര്‍ദേശം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പൊലീസിന്റെ അതിക്രമ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുതെന്നാണ് ഡി.ജി.പിയുടെ നിര്‍ദേശം. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നും സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി.

അതേസമയം മടപ്പള്ളിയിലെ കെ റെയില്‍ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.