തിരുവനന്തപുരം: സംസ്ഥാനത്ത് ടാങ്കർ ലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്. ബിപിസിഎൽ എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകൾ നിർത്തി വച്ചു.
സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങിയേക്കും. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ലോറി ഉടമകൾ സമരം തുടരുന്നത്. ബിപിസിഎൽ എച്ച്പിസിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. 13 ശതമാനം സർവിസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിൽ ആണ് ലോറി ഉടമകൾ സമരം ആരംഭിച്ചത്.
കരാർ പ്രകാരം എണ്ണ കമ്പനികളാണ് സർവീസ് ടാക്സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് ലോറി ഉടമകൾ.