ടാങ്കര്‍ ലോറി ഉടമകളുടെ സമരം പിന്‍വലിച്ചു; സര്‍വീസ് നികുതി നല്‍കേണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍

ടാങ്കര്‍ ലോറി ഉടമകളുടെ സമരം പിന്‍വലിച്ചു; സര്‍വീസ് നികുതി നല്‍കേണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: സംസ്ഥാനത്തെ ടാങ്കര്‍ ലോറി ഉടമകളുടെ സമരം പിന്‍വലിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി. ടാങ്കര്‍ ഉടമകള്‍ സര്‍വീസ് നികുതി നല്‍കേണ്ടെന്ന് ജില്ലാ കളക്ടര്‍ രേഖാമൂലം അറിയിച്ചു. ലോറി ഉടമകള്‍ക്കെതിരെ ജിഎസ്ടി അധികൃതരില്‍ നിന്നും നടപടി ഉണ്ടാവില്ലെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

എറണാകുളത്തെ ബിപിസിഎല്‍, എച്ചിപിസിഎല്‍ എന്നീ സ്ഥാപനങ്ങളിലെ ടാങ്കര്‍ ലോറികളുടെ അനിശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ ജില്ലാ കലക്ട‍ര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് ചര്‍ച്ച വിളിച്ചത്. എണ്ണ കമ്പിനികളുടെ പ്രതിനിധികളും ലോറി ഉടമകളും ചര്‍ച്ചയില്‍ പങ്കെടുത്തു.

സര്‍വീസ് ടാക്സ് 13 ശതമാനം അടക്കാന്‍ കഴിയില്ലെന്നും കരാര്‍ പ്രകാരം എണ്ണ കമ്പിനികളാണ് ടാക്സ് നല്‍കേണ്ടതെന്നും യോഗത്തില്‍ ലോറി ഉടമകള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സമരം തുടങ്ങിയത്. 600 ഓളം ലോറികള്‍ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇന്ധന വിതരണം നടത്തുന്നതിനാല്‍ സമരം പൊതുജനത്തെ സാരമായി ബാധിച്ചിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.