കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ തുടരന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ചോദ്യം ചെയ്യും. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക.
തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയതോടെയാണ് ഈ തീരുമാനം. സാക്ഷികളെ സ്വാധീനിക്കാന്‍ അടക്കം ദിലീപ് ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നതും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തെ തുടരനന്വേഷണ തടയാന്‍ വേണ്ടി ദിലീപ് കോടതി വഴി പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സഹായിച്ചെന്ന് കരുതുന്ന സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകനെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് സായ് ശങ്കര്‍ ഹർജിയില്‍ പറയുന്നു.
അന്വേഷണത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നു എന്നും സായ് ശങ്കര്‍ ആരോപിക്കുന്നുണ്ട്. പൊലീസ് തന്നെ വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് സായ് ശങ്കര്‍ നല്‍കിയ ഹർജിയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്.