ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്; സർക്കാർ ഉത്തരം പറഞ്ഞേ മതിയാവൂ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്; സർക്കാർ ഉത്തരം പറഞ്ഞേ മതിയാവൂ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: പിണറായി സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ കെ റെയില്‍ അതിരടയാള കല്ല് സ്ഥാപിക്കുന്നതെന്നും സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കല്ലിടണമെങ്കില്‍ അതിന്റെ ഉത്തരവ് വേണമെന്നും അദ്ദേഹം പറഞ്ഞു.

അടുക്കളക്കകത്ത് കല്ലിടുന്ന കെ റെയില്‍ ഞങ്ങള്‍ക്ക് വേണ്ടെന്നും കരിങ്കല്ലിനേക്കാള്‍ ഹൃദയമില്ലാത്തവരാണ് പ്രതിഷേധക്കാരെ തടയുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.

''കല്ലിടുന്നതിനെതിരെ തെരുവിലിറങ്ങുന്ന പാവങ്ങള്‍ കഞ്ഞിപോലും കുടിക്കാതെയാണ് വന്നിരിക്കുന്നത്. ഇവര്‍ നല്‍കുന്ന നികുതികൊണ്ടല്ലേ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത്. കല്ലിട്ടേ അടങ്ങൂവെന്ന വാശി എന്തിനാണ് സര്‍ക്കാരിന്.
ഇവരോട് പ്രതികാരം ചെയ്‌തേ അടങ്ങൂവെന്ന വാശി എന്തിനാണ്. അതിനകത്ത് കക്ഷി രാഷ്ട്രീയമില്ല. അതിനപ്പുറത്തേക്ക് മനുഷ്യത്വമാണ്. റവന്യൂ വിഭാഗത്തിലെ ആളുകളാണ് ഇതിന് ഉത്തരം പറയേണ്ടത്.

ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്. അതിരടയാള കല്ലുമായി ജനങ്ങളെ ഉപദ്രവിക്കാന്‍ ശവപ്പെട്ടി എടുത്ത് പോകുന്നത് പോലെ എല്ലായിടത്തും ഇതും എടുത്ത് വട്ടം കറങ്ങുകയാണ്'' എന്ന് തിരുവഞ്ചൂര്‍ പരിഹസിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.