തൃശൂര്‍: പാലപ്പിള്ളിയില്‍ റബ്ബര്‍ തോട്ടത്തില്‍ നാല്‍പ്പതോളം കാട്ടാനക്കൂട്ടമിറങ്ങി. പുലര്‍ച്ചെയായിരുന്നു സംഭവം. ആനകളെ കാടുകയറ്റാന്‍ ശ്രമം തുടരുകയാണ്.
പുലർച്ചെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് കട്ടനാക്കൂട്ടത്തിൽ നിന്ന് രക്ഷപെട്ടത്. പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും രാവിലെ മുതല്‍ ആനകളെ കാടുകയറ്റാന്‍ നാട്ടുകാർ ശ്രമിക്കുകയാണെങ്കിലും ഇവ പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്. കാടുകയറ്റാനുള്ള ശ്രമം ഇപ്പോളും തുടരുകയാണ്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പതിനഞ്ചോ ഇരുപതോ ആനകൾ അടങ്ങുന്ന കൂട്ടമാണ് സാധാരണ ഗതിയില്‍ കാടിറങ്ങാറുള്ളതെന്നും അവ കുറെസമയം തമ്പടിക്കാറില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചിമ്മിനി ഡാമിന്റെ ഭാഗത്തേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. തോട്ടം തൊഴിലാളികളും നാട്ടുകാരും ജാഗ്രത പുലര്‍ത്തണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.