'കെ-റെയില്‍ വേണ്ട കേരളം മതി'; കേരള രാജ്യാന്തര ചലച്ചിത്ര മേള വേദിയിലും പ്രതിഷേധം

'കെ-റെയില്‍ വേണ്ട കേരളം മതി'; കേരള രാജ്യാന്തര ചലച്ചിത്ര മേള വേദിയിലും പ്രതിഷേധം

തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും. സമരങ്ങള്‍ അടിച്ചമര്‍ത്തുന്ന പിണറായി വിജയന്‍ മോഡിയുടെയും സംഘപരിവാറിന്റെയും വഴിയാണ് സ്വീകരിക്കുന്നതെന്നും കേരള മുഖ്യമന്ത്രി തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ.

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോറില്‍ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കെ റെയില്‍ വേണ്ട കേരളം മതി' എന്നെഴുതിയ ബാനറില്‍ കൈപ്പത്തി പതിപ്പിച്ച്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു സമരം. ഏകാധിപതികള്‍ക്കും ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ക്ക് എതിരായ സമരങ്ങള്‍ക്കും പലപ്പോഴും ഊര്‍ജം നല്‍കിയിട്ടുള്ളത് സിനിമകളാണെന്നും അതിനാലാണ് ലോകോത്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വേദി സമരത്തിനായി തിരഞ്ഞെടുത്തതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കെ റെയിലിന് എതിരായി അഭിപ്രായം പറയുന്നവരെ തീവ്രവാദികളാക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷകന്റെ പോരാട്ടം തീവ്രവാദമാണെന്ന് പ്രചരിപ്പിച്ച മോഡിയുടെയും പരിവാറിന്റെയും ശൈലി പിണറായി വിജയനും കടം കൊള്ളുകയാണ്. അതിനാല്‍ ഒരു ക്രിയാത്മക സമരത്തിന്റെ വേദിയായി ചലച്ചിത്രമേള വേദി മാറേണ്ടത് കാലത്തിന്റെ അനിവാര്യതയാണ് എന്ന് ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.