പ്രതിഷേധം കനത്തു; കെ റെയില്‍ സര്‍വേ സംസ്ഥാന വ്യാപകമായി നിര്‍ത്തിവച്ചു

പ്രതിഷേധം കനത്തു; കെ റെയില്‍ സര്‍വേ സംസ്ഥാന വ്യാപകമായി നിര്‍ത്തിവച്ചു

കൊച്ചി: കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തി വച്ചു. കെ റെയിലിനായി സര്‍വേ നടത്തുന്ന ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം ജില്ലയില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെയും സംസ്ഥാന വ്യാപകമായി ഇന്നത്തേക്കുമാണ് സര്‍വേ നിര്‍ത്തിയത്.

പൊലീസ് സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ സര്‍വേ നടപടികള്‍ തുടരാനാകുവെന്ന് ഏജന്‍സി അറിയിച്ചു. അതേ സമയം കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിയും വരെ സര്‍വേ നിര്‍ത്തിയേക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ചോറ്റാനിക്കരയില്‍ സര്‍വേക്കല്ല് യൂത്ത് കോണ്‍ഗ്രസുകാര്‍ കുളത്തില്‍ എറിഞ്ഞിരുന്നു. പലയിടത്തും സര്‍വേയ്ക്ക് എത്തുന്ന ജീവനക്കാര്‍ക്ക് മര്‍ദ്ദനം ഏല്‍ക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് നേരെ കൈയേറ്റമുണ്ടാകുന്നുവെന്നും ഏജന്‍സി ആരോപിച്ചു.

ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങളുമായാണ് ജീവനക്കാര്‍ വരുന്നത്. ഇവ പലപ്പോഴും പ്രതിഷേധക്കാര്‍ നശിപ്പിക്കുന്നതായി ഏജന്‍സി പരാതിപ്പെട്ടിട്ടുണ്ട്. വനിത ജീവനക്കാരെ ആക്രമിക്കപ്പെടുന്നുവെന്നും ഏജന്‍സി കുറ്റപ്പെടുത്തി.

മാര്‍ച്ച് 31 നകം കെ റെയില്‍ സര്‍വേ നപടികള്‍ പൂര്‍ത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍വേ നടപടികളില്‍ ഇനി എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കേണ്ടത് കെ റെയില്‍ അധികൃതരാണ്. ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.