ബസ് സമരം തുടരുന്നതിനിടെ 48 മണിക്കൂര്‍ പൊതു പണിമുടക്ക്; സംസ്ഥാനം സ്തംഭിക്കും

ബസ് സമരം തുടരുന്നതിനിടെ 48 മണിക്കൂര്‍ പൊതു പണിമുടക്ക്; സംസ്ഥാനം സ്തംഭിക്കും

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടരുന്നതിനിടെ 48 മണിക്കൂര്‍ പൊതു പണിമുടക്കു കൂടി വരുന്നതോടെ സംസ്ഥാനം സ്തംഭിക്കും. പരീക്ഷകള്‍ നടക്കുന്നതിനിടെയുള്ള ബസ് സമരം വിദ്യാര്‍ഥികളെയാണ് ഏറെ വലച്ചത്. എന്നിട്ടും ബസുടമകളുമായി ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രി ആന്റണി രാജു തയാറായിട്ടില്ല. ഈ മാസം 28, 29 തീയതികളിലാണ് പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ചാര്‍ജ് വര്‍ധന എന്നത് എടുത്തു ചാടി എടുക്കേണ്ട തീരുമാനം അല്ലെന്നും നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ പക്ഷം. ഒപ്പം ഓട്ടോ-ടാക്‌സി നിരക്കു വര്‍ധനയും പരിഗണനയിലാണ്. ഒരു പാക്കേജ് ആയി മാത്രമേ നിരക്കു വര്‍ധന പ്രഖ്യാപിക്കൂ എന്നും മന്ത്രി വ്യക്തമാക്കുന്നു.

ഗതാഗത മന്ത്രിയുടെ നിലപാടാണ് സമരത്തിലേക്ക് എത്തിച്ചതെന്നാണ് ബസുടമകളുടെ സംഘടനകള്‍ പറയുന്നത്. ചര്‍ച്ചയ്ക്കു മന്ത്രി തയാറാകുന്നില്ല. നവംബര്‍ ഒന്‍പതിന് സമരം പ്രഖ്യാപിച്ചിരുന്നു. 10 ദിവസത്തിനകം പരിഹാരം ഉണ്ടാക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഡീസല്‍ വില മൂന്ന് ദിവസത്തിനകം 2.30 രൂപ വര്‍ധിച്ചു. കെഎസ്ആര്‍ടിസിക്ക് ഒരു ദിവസം ഒരു കോടി രൂപയാണ് നഷ്ടം. പണിമുടക്കിനു നോട്ടിസ് നല്‍കിയാല്‍ ചര്‍ച്ച നടത്താന്‍ ക്ഷണിക്കുക എന്നതാണ് സാമാന്യ മര്യാദ. മന്ത്രിയുടേത് ശാഠ്യമാണെന്നും ബസുടമകളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.