കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു; കോട്ടയത്ത് പന്ത്രണ്ടിടത്ത് കല്ലിട്ടു: പിഴുതുമാറ്റി നാട്ടുകാര്‍

കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു; കോട്ടയത്ത് പന്ത്രണ്ടിടത്ത് കല്ലിട്ടു: പിഴുതുമാറ്റി നാട്ടുകാര്‍

കോട്ടയം: നട്ടാശ്ശേരിയില്‍ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു. പന്ത്രണ്ടിടത്താണ് കല്ലിട്ടത്. സ്ഥലത്ത് വീണ്ടും പ്രതിഷേധമുണ്ടായി. കല്ല് നാട്ടുകാര്‍ പിഴുതുമാറ്റി.തഹസില്‍ദാറെ തടഞ്ഞുവച്ചു.

ജനവികാരത്തെ വെല്ലുവിളിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 'ഈ പദ്ധതിയെക്കുറിച്ച്‌ ഒരു വ്യക്തത ഉണ്ടാകണം. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. പുരയിടത്തില്‍ കയറി ഉടമസ്ഥന്റെ അനുവാദമില്ലാതെ കല്ലിടുന്ന നടപടി നിയമവിരുദ്ധമാണ്. സര്‍ക്കാരിനോ റവന്യുവകുപ്പിനോ ഇതിനെക്കുറിച്ച്‌ വ്യക്തത ഇല്ല' എന്ന് നാട്ടുകാര്‍ പറഞ്ഞു.

ജില്ലയിലെ പ്രധാനപ്പെട്ട യു ഡി എഫ് നേതാക്കള്‍ സ്ഥലത്തേക്ക് തിരിച്ചെന്നാണ് സൂചന. ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ ഉടന്‍ സ്ഥലത്തെത്തും. പൊലീസ് സുരക്ഷയിലാണ് കല്ലിടുന്നത്. അതേസമയം കല്ലിടാന്‍ റവന്യുവകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ആരെയും ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച പ്രദേശത്ത് മൂന്ന് കല്ലുകളിട്ടിരുന്നു. ജനങ്ങള്‍ അപ്പോള്‍ തന്നെ കല്ലുകള്‍ പിഴുതെടുത്ത് തോട്ടിലേക്ക് എറിഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.