മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു; വിജിലന്‍സില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു; വിജിലന്‍സില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ആലപ്പുഴ: മന്ത്രി സജി ചെറിയാന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്. സംഭവത്തില്‍ മന്ത്രിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സില്‍ പരാതി നല്‍കി. 2017ലെ നിയമസഭ ഉപതെരഞ്ഞെടുപ്പ് സമയത്തും 2021ലെ നിയമസഭ പൊതു തെരഞ്ഞെടുപ്പ് സമയത്തും നല്‍കിയ സത്യവാങ്മൂലത്തില്‍ 32 ലക്ഷം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം, കെ റെയില്‍ വിവാദത്തിനിടെ തനിക്ക് അഞ്ച് കോടി സ്വത്തുണ്ട് എന്ന് മാധ്യമങ്ങളിലൂടെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഇപ്പോള്‍ വെളിപ്പെടുത്തിയത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് ആരോപണവുമായി രംഗത്തെത്തിയത്. ഈ കാലയളവില്‍ മന്ത്രിക്ക് ഇത്രയേറെ സ്വത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എങ്കില്‍ അത് ഒന്നുകില്‍ മന്ത്രി അനധികൃതമായി സ്വത്ത് സമ്പാദിച്ചതാവാം അതല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചതാവാം എന്നാണ് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.