തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാകണമെന്ന നിർദ്ദേശവുമായി തിരുവനന്തപുരം ജില്ലാ കളക്ടർ. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഒരുക്കാൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് കളക്ടറുടെ നിർദ്ദേശം. ഓഫീസുകൾക്ക് മുന്നിലെ അനാവശ്യ ജനക്കൂട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും കളക്ടർ വിവിധ വകുപ്പുകളുടെ മേധാവികൾക്ക് നിർദ്ദേശം നൽകി. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ ആർ ടി ഒ, ഡി ടി ഒ എന്നിവർക്കും നിർദ്ദേശമുണ്ട്.
സംസ്ഥാനത്തെ മുഴുവൻ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്. പണിമുടക്കിൽ കടകൾ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സർക്കാർ ജീവനക്കാർ ഇന്ന് ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
സമരം പ്രഖ്യാപിച്ച ജീവനക്കാർ തന്നെ ഇന്ന് ജോലിക്ക് പോകുമ്പോൾ വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പണിമുടക്കിന് സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.