തിരുവനന്തപുരത്ത് പണിമുടക്ക് അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു; കണ്ടക്ടറുടെ ദേഹത്ത് തുപ്പി

തിരുവനന്തപുരത്ത് പണിമുടക്ക് അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു; കണ്ടക്ടറുടെ ദേഹത്ത് തുപ്പി

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് പണിമുടക്ക് അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ബലമായി ഇറക്കി വിട്ടശേഷം കണ്ടക്ടറേയും ഡ്രൈവറേയും ക്രൂരമായി മര്‍ദ്ദിച്ചു. കണ്ടക്ടറുടെ ദേഹത്ത് സമരാനുകൂലികള്‍ തുപ്പി. പാപ്പനംകോട് നിന്ന് കളിയിക്കാവിളയിലേക്ക് പോയ ബസ് ജീവനക്കാര്‍ക്കാണ് ക്രൂരമായ മര്‍ദനമേറ്റത്.

'ആര്‍സിസിയില്‍ നിന്ന് ചികിത്സയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് പോകേണ്ട ക്യാന്‍സര്‍ രോഗികളായ കുട്ടിയുള്‍പ്പെടെയുള്ള യാത്രക്കാരുമായാണ് ബസ് പോയത്. കളിയിക്കാവിള വരെ അവരെ എത്തിക്കാമെന്നാണ് വിചാരിച്ചത്. സമരക്കാര്‍ വന്ന് ഡോര്‍ തുറന്ന് എന്നെ കുറേ ഉപദ്രവിച്ചു. ബെല്‍റ്റ് പിടിച്ച് വലിച്ച് താഴെയിടാന്‍ നോക്കി. ഞാന്‍ താഴെ വീണിരുന്നുവെങ്കില്‍ എന്റെ കുടുംബത്തിന് എന്നെ നഷ്ടപ്പെട്ടേനെ'- കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറഞ്ഞു.

അപകടത്തില്‍ കണ്ടക്ടറുടേയും ഡ്രൈവറുടെയും കൈയ്ക്കും കാലിനും പരുക്കേറ്റു. സമരാനുകൂലികള്‍ അസഭ്യം പറയുകയും കൊടികെട്ടിയ വടികൊണ്ട് അടിക്കുകയും ചെയ്തുവെന്ന് ഇരുവരും പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ വൈകുന്നേരമാണ് പണിമുടക്കില്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തില്‍ അല്ലാതെ ആര്‍ക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.