വിദേശത്തു നിന്ന് അമിത വരുമാനവും രാജ്യദ്രോഹ നിലപാടും: കേരളത്തിലെ അഞ്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍

വിദേശത്തു നിന്ന് അമിത വരുമാനവും രാജ്യദ്രോഹ നിലപാടും: കേരളത്തിലെ അഞ്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : പത്രപ്രവർത്തനത്തിന്റെ പേരിൽ വിദേശപണം കൈപ്പറ്റി മതമൗലികവാദവും രാജ്യദ്രോഹവും പ്രോത്സാഹിപ്പിച്ചുകൊണ്ട് കേരളത്തി പ്രവർത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാനത്തെ അഞ്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. തിരുവനന്തപുരത്ത് രണ്ടും കൊച്ചി, കോഴിക്കോട്, കാസര്‍‌കോട് ജില്ലകളില്‍ ഓരോന്നുമാണ് നിരീക്ഷണത്തിലുള്ളത്. ഇവയുടെ ഉടമസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങള്‍,​ ചീഫ് എഡിറ്ററുടെ പശ്ചാത്തലം, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ ജോലി തുടങ്ങിയ വിവരങ്ങള്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

ഇവര്‍ക്ക് മാധ്യമ മേഖലയുമായി മുന്‍ ബന്ധമുണ്ടോ,​ മറ്റെന്തെങ്കിലും ബിസിനസ് നടത്തുന്നവരോ പങ്കാളികളോ ആണോ മുന്‍പ് ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നോ എന്നൊക്കെയാണ് പരിശോധിക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രാഥമിക വിലയിരുത്തല്‍ റിപ്പോര്‍ട്ടും കേന്ദ്രത്തിന് നല്‍കി.

ഇവർ ശമ്പളം നല്‍കുന്ന അക്കൗണ്ടും പരസ്യവരുമാനം എത്തുന്ന അക്കൗണ്ടുകളും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അമിത വരുമാനമുണ്ടെന്നും വിദേശ സംഘടനകള്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളാണ് ഇവര്‍ക്ക് പരസ്യ ഇനത്തില്‍ വരുമാനം നല്‍കുന്നതെന്നും ഇന്റലിജന്‍സ് കണ്ടെത്തി.

നിര്‍ണായക ഘട്ടങ്ങളില്‍ തെറ്റായ സന്ദേശങ്ങളും വികാരങ്ങള്‍ ആളിക്കത്തിക്കുന്ന വിവരങ്ങളും വാര്‍ത്തകളായി അതിവേഗം പ്രചരിപ്പിക്കാന്‍ ഇത്തരം സ്ഥാപനങ്ങളെ ഉപയോഗിക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.