ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് ദിലീപ്; കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യും

ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് ദിലീപ്; കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് ദിലീപ് അന്വേഷണ സംഘത്തിനു മൊഴി നല്‍കി. ശബ്ദ സാമ്പിളുകളില്‍ രണ്ടെണ്ണം മാത്രമാണ് തന്റേതെന്നും ദിലീപ് പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന് ഒപ്പമിരുത്തിയാണ് ദിലീപിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.

ദിലീപിനെ രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യാ മാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയതിന് പിന്നില്‍ കാവ്യയ്ക്ക് പങ്കുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍. നടിയെ അക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് സംഭവത്തിന് ശേഷം സ്ഥാപനത്തിലെത്തി ദിലീപോ, കാവ്യയോ മറ്റു ബന്ധുക്കളോ അവിടെയുണ്ടോയെന്ന് അന്വേഷിച്ചെന്നും ആരുമില്ലെന്ന് പറഞ്ഞപ്പോള്‍ തിരിച്ചു പോയെന്നും സാഗര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ ഇക്കാര്യം പറഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാക്ഷിയെ സ്വാധീനിച്ചതായി കണ്ടെത്തിയത്.  കേസില്‍ അടുത്തമാസം 16 ന് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് ദിലീപിനെ വീണ്ടും വിളിപ്പിച്ചേക്കും. അതേസമയം, വധ ഗൂഢാലോചന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.