സാധാരണക്കാരുടെ നടുവൊടിയും: നാളെ മുതല്‍ 850 മരുന്നുകളുടെ വില വര്‍ധിക്കും

സാധാരണക്കാരുടെ നടുവൊടിയും:  നാളെ മുതല്‍  850 മരുന്നുകളുടെ വില വര്‍ധിക്കും

തിരുവനന്തപുരം: നാളെ മുതല്‍ അവശ്യമരുന്നുകളുടെ വില വര്‍ധിക്കും. നിലവിലുള്ളതിനേക്കാള്‍ പത്ത് ശതമാനം വര്‍ധനവ് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. ജീവിത ശൈലീരോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനും ഉള്ള മരുന്നുകളുടേയും വില വര്‍ധനയില്‍ ഉള്‍പ്പെടും.

ഇന്ത്യന്‍ ഔഷധ മാര്‍ക്കറ്റിലെ പ്രധാനപ്പെട്ട രോഗങ്ങള്‍ക്കുള്ള 850 ഓളം വ്യത്യസ്ത മരുന്നുകളെ വില വര്‍ധന ബാധിക്കും. പ്രതിമാസം ആയിരക്കണക്കിന് രൂപയുടെ മരുന്നിനെ ആശ്രയിക്കുന്നവരെല്ലാം കൂടുതല്‍ തുക നീക്കിവയ്ക്കേണ്ടി വരും. വില നിയന്ത്രണ പട്ടികയില്‍ വരാത്ത ധാരാളം മരുന്നുകളുമുണ്ട്. എന്നാല്‍ ഫോര്‍മുലേഷനുകളായി വരുമ്പോള്‍ ഇവയ്ക്കും വില വര്‍ധനയുണ്ടാകുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

രോഗ പ്രതിരോധത്തിന് മരുന്ന് അത്യന്താപേക്ഷിതമായതിനാല്‍ വിലക്കയറ്റത്തിന്റെ പേരില്‍ മരുന്ന് ഒഴിവാക്കാനും കഴിയില്ല. എന്ത് വിലകൊടുത്തും വാങ്ങുകയെന്നതാണ് ഏക പോംവഴി. പലരും ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടവരാണ്. ഒരു നേരം മരുന്ന് മുടങ്ങിയാല്‍ പോലും ശാരീരിക അവശതകള്‍ നേരിടുന്നവരുമുണ്ട്. പത്ത് ശതമാനം വര്‍ധന പോലും സാധാരണ കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുക വലിയ ആഘാതമായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.