ഇന്ധനവില വര്‍ധനവിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒ ഐ സി സി ഒമാന്‍

ഇന്ധനവില വര്‍ധനവിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒ ഐ സി സി ഒമാന്‍

മസ്കറ്റ്: ഇന്ധനവില വര്‍ധനവിനെതിരെ എ ഐ സി സി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒ ഐ സി സി ഒമാന്‍ (സിദ്ദീഖ് ഹസ്സന്‍ വിഭാഗം). മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ ഗ്യാസ് സിലിന്‍ഡറില്‍ മെഴുകുതിരി കത്തിച്ച് മെഹംഗായി മുക്ത് ഭാരത് അഭിയാന്‍ എന്ന പേരില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി.

നസീർ തിരുവത്ര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ഇന്ധനത്തിനും പാചകവാതകത്തിനും വില കുത്തനെ വര്‍ധിപ്പിച്ച് സാധരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ബി ജെ പി സര്‍ക്കാരെന്ന് നസീർ തിരുവത്ര അധ്യക്ഷ പ്രസംഗത്തിൽപറഞ്ഞു.

പെട്രോളിന് 50 രൂപയാക്കുമെന്ന് പറഞ്ഞ് ഭരണത്തില്‍ വന്ന ബി ജെ പി എട്ട് വര്‍ഷത്തെ കേന്ദ്ര ഭരണം കൊണ്ട് 111 രൂപയാക്കി. പാചകവാതക സബ്‌സിഡി ബഹുഭൂരിപക്ഷത്തിനും ഇല്ലാതാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് യാഥാര്‍ഥ്യമായെന്ന് ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിച്ച കുര്യാക്കോസ് മാളിയേക്കൽ പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 114 ഡോളര്‍ വരെ എത്തിയപ്പോഴും പെട്രോളിന്റെ വില ഇത്രയും അധികം ഉയര്‍ന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജിജോ കടന്തോട്ട്, ഷഹീർ അഞ്ചൽ, ഹംസ അത്തോളി, ഗോപകുമാർ വേലായുധൻ, പ്രസാദ് കാരണവർ, സതീഷ് പട്ടുവം, മോഹൻകുമാർ അടൂർ, ഹരിലാൽ വൈക്കം, അനു അശോകൻ, എന്നിവർ സംസാരിച്ചു.

ക്യാമ്പയിന്റെ ഭാഗമായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രതിഷേധ ക്യാമ്പയിന്റെ ഭാഗമാകും. ഗ്യാസ് സിലിന്‍ഡറില്‍ പൂമാല ചാര്‍ത്തിയും മണി കിലുക്കം നടത്തിയും പ്രതിഷേധിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.