എംജി കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി

എംജി കലോത്സവത്തിന് പത്തനംതിട്ടയില്‍  തുടക്കമായി

പത്തനംതിട്ട : എം.ജി (മഹാത്മാഗാന്ധി) സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ ഗംഭീരമായ തുടക്കം. കേരളത്തിന്റെ ഗ്രാമീണ ജീവിതം മുതൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾ വരെ സ്പർശിച്ച ഘോഷയാത്രയോടെയാണ് തുടക്കമായത്.

ഇന്നലെ വൈകുന്നേരം പ്രധാന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡ് സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.


ഓരോ കാലത്തും ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചു വിശ്വസിക്കണമെന്നും അതിനായി പരിശ്രമിച്ചാല്‍ വിജയം ലഭിക്കുമെന്നും നവ്യ നായര്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. 'യുവത്വം ആഘോഷത്തിന്റെതാണെന്നും ഇക്കാലം ഏറ്റവും ആഘോഷമാക്കണമെന്നും' സ്റ്റീഫന്‍ ദേവസി പറഞ്ഞു.

'കലാലയ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും വിദ്യാര്‍ഥികള്‍ക്ക് സഫലമാക്കാന്‍ സാധിക്കട്ടെയെന്ന്' ഉണ്ണി മുകുന്ദന്‍ ആശംസിച്ചു. 'അടിസ്ഥാനപരമായി മനുഷ്യന്റെ വികാരങ്ങളുടെ പ്രതിഫലനവും പ്രകടനവുമാണ് കലയെന്നും ഒരു കലാകാരനും കലാകാരിക്കും പ്രത്യേകമായി ഒരു മതമില്ലെന്നും' അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പുതിയ ആശയങ്ങളും നേതൃത്വവും ഉണ്ടാകുന്നത് കലാലയങ്ങളില്‍ നിന്നും യുവത്വത്തില്‍ നിന്നുമാണ്. ഇനി ഒരു കോവിഡ് തരംഗം വന്നാലും നമ്മള്‍ ഒരുമിച്ച് അതിശക്തമായി അതിജീവിക്കുമെന്നും രണ്ടു വര്‍ഷം പിന്നോട്ട് പോയതിന്റെ മുന്നോട്ടു വരവിന്റെ പ്രഖ്യാപനം കൂടിയാണ് ജില്ലയില്‍ നടക്കുന്ന കലോത്സവമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.