ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ 1955 മോഡല്‍ ബെന്‍സ് കാര്‍ ഇനി യൂസഫലിക്ക്

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ 1955 മോഡല്‍ ബെന്‍സ് കാര്‍ ഇനി യൂസഫലിക്ക്

തിരുവനന്തപുരം:  ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ സന്തത സഹചാരിയായിരുന്ന 1955 മോഡല്‍ ബെന്‍സ് കാര്‍ ഇനി യൂസഫലിക്ക് സ്വന്തം. മരിക്കുന്നതിന് മുമ്പ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ ആഗ്രഹമായിരുന്നു കാന്‍ 42 എന്ന ബെന്‍സ് കാര്‍ യൂസഫലിക്ക് കൈമാറുക എന്നത്.

ഇരുവരും തമ്മില്‍ നല്ല ആത്മ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. ജര്‍മനിയില്‍ നിര്‍മ്മിച്ച ബെന്‍സ് 12,000 രൂപ നല്‍കിയാണ് 1950കളില്‍ രാജകുടുംബം സ്വന്തമാക്കുന്നത്. 38ാ-ം വയസിലാണ് അദ്ദേഹം ഈ കാര്‍ സ്വന്തമാക്കിയത്. 38- വയസില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചെന്നാണു കണക്ക്.
കര്‍ണാടകയില്‍ രജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു.

താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും വാഹനത്തിനു മുന്നില്‍ പതിച്ചിട്ടുണ്ട്. 85-ാം വയസിലും മാര്‍ത്താണ്ഡവര്‍മ ഇതേ വാഹനം ഓടിച്ചു. റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം രണ്ട് പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതര്‍ അദ്ദേഹത്തെ സമീപിച്ചു.

എന്നാല്‍ വാച്ച്‌ മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്‌ളക്സ് ക്യാമറയും കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാ വസ്തുക്കളെയും പൊന്നുപോലെ സൂക്ഷിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ കാറിനെ കൈവിട്ടില്ല. ഉത്രാടം തിരുനാള്‍ വിടവാങ്ങിയതോടെ കാര്‍ ഏറെക്കാലമായി മകന്‍ പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.