ലേറ്റായിപ്പോയി! ഇടതു ബാങ്ക് ജീവനക്കാരുടെ സഹായം നിരസിച്ച് മൂവാറ്റുപുഴയില്‍ ജപ്തി നടപടി നേരിട്ട വീട്ടുടമ

ലേറ്റായിപ്പോയി! ഇടതു ബാങ്ക് ജീവനക്കാരുടെ സഹായം നിരസിച്ച് മൂവാറ്റുപുഴയില്‍ ജപ്തി നടപടി നേരിട്ട വീട്ടുടമ

മൂവാറ്റുപുഴ: കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ ഇടതു ബാങ്ക് ജീവനക്കാര്‍ നല്‍കിയ സഹായം നിരസിച്ച് മൂവാറ്റുപുഴയില്‍ ജപ്തി നേരിട്ട വീട്ടുടമ അജേഷ്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളടക്കം നാലു മക്കളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതരുടെ നടപടി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പ്രതിഷേധം ശക്തമായതോടെ ജപ്തി നടപടി ഒഴിവാക്കാനുള്ള പണം ഇടതു സംഘടന വാഗ്ദാനം ചെയ്യുകയായിരുന്നു. സഹകരണ ബാങ്ക് ജീവനക്കാരുടെ ഇടത് സംഘടനയായ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനാണ് ബാങ്കിലെ അജേഷിന്റെ വായ്പാ കുടിശിക അടച്ചു തീര്‍ത്തത്. ഈ സഹായമാണ് അദ്ദേഹം നിരസിച്ചിട്ടുള്ളത്.

തന്നെ സഹായിക്കാന്‍ ഉദേശമുണ്ടായിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു. ഇനി തനിക്ക് അവരുടെ സഹായം ആവശ്യമില്ല. അജേഷിന്റെ മുഴുവന്‍ ബാധ്യതയും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഏറ്റെടുത്തിരുന്നു. കൃത്യ സമയത്ത് രക്ഷയ്‌ക്കെത്തിയ എംഎല്‍എയ്ക്ക് അജേഷ് നന്ദി പറയുകയും ചെയ്തു.

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് പായിപ്ര പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ വി.എ. അജേഷ്‌കുമാറിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തിചെയ്തത്. ഇതിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവരുകയും മാത്യു കുഴല്‍നാടന്‍ വീടിന്റെ സീല്‍ ചെയ്ത താഴ് തകര്‍ത്ത് രാത്രി കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.