ഒറ്റയാന്റെ മുന്നിലകപ്പെട്ട് ആനവണ്ടി... 'ചെക്കിങിന്' ശേഷം കടത്തി വിട്ടു

ഒറ്റയാന്റെ മുന്നിലകപ്പെട്ട് ആനവണ്ടി... 'ചെക്കിങിന്' ശേഷം കടത്തി വിട്ടു

മൂന്നാര്‍: ഒറ്റയാന്റെ മുന്നില്‍പ്പെട്ട് കെ.എസ്.ആര്‍.ടി.സി ബസ്. യാത്രക്കാരുമായി ഉദുമല്‍പേട്ടയില്‍ നിന്ന് മൂന്നാറിലേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. റോഡിന് നടുക്ക് നിലയിറപ്പിച്ച ആന യാത്രക്കാരെയും ബസ് ജീവനക്കാരെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം പിന്‍വലിയുകയായിരുന്നു.

ഇതിനിടെ 'പടയപ്പ' എന്ന് വിളിപ്പേരുള്ള ഒറ്റയാന്റെ കൊമ്പ് തട്ടി ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. മൂന്നാര്‍ ഡി.വൈ.എസ്.പി ഓഫിസിനു മുന്നില്‍ വച്ചാണ് ബസ് ആനയുടെ മുന്നില്‍പ്പെട്ടത്. ബസ് വളവ് തിരിഞ്ഞുടനെയാണ് ആനയുടെ മുന്നില്‍ അകപ്പെട്ടത്. ഡ്രൈവര്‍ ബാബുരാജ് ഉടനെ ബസ് നിര്‍ത്തി. ബസിനടുത്തേക്ക് നടന്നെത്തിയ ആന തുമ്പിക്കൈ ഉയര്‍ത്തി ബസിനെ തൊട്ടു. കൊമ്പുകൊണ്ട് ചില്ലില്‍ പതുക്കെ തൊട്ടു. കൊമ്പ് തട്ടിയപ്പോള്‍ തന്നെ ചില്ല് പൊട്ടിയെങ്കിലും അടര്‍ന്ന് വീണില്ല. വണ്ടിയുടെ മുന്‍വശത്ത് നിലയുറപ്പിച്ച ആനയെക്കണ്ട് യാത്രക്കാര്‍ ഭയന്നെങ്കിലും ഡ്രൈവര്‍ മനസാന്നിധ്യം കൈവിട്ടില്ല.

ആന വശത്തേക്കു മാറിയ ഉടന്‍ ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. മൂന്നാറിലെ തമിഴ് തൊഴിലാളികളാണ് ഈ കാട്ടാനക്ക് 'പടയപ്പ'യെന്ന ഓമനപ്പേരിട്ടത്. ആരെയും ഉപദ്രവിക്കാതെ ഭക്ഷണ സാധനങ്ങള്‍ മാത്രം കണ്ടെത്തി കഴിച്ച് നാട് ചുറ്റുന്ന കാട്ടാനയെന്ന സല്‍പേരാണ് പടയപ്പയ്ക്ക് നാട്ടിലുള്ളത്.

ലോക്ഡൗണ്‍ സമയത്ത് മൂന്നാര്‍ ടൗണില്‍ സ്ഥിരം സന്ദര്‍ശകനായ ഈ കാട്ടാന മാസങ്ങള്‍ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയാറായിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.