ദുബായ്: റമദാനില്‍ ഭിക്ഷാടനം വർദ്ധിച്ചുവെന്ന് ദുബായ് പോലീസ്. വാട്സ് അപ്പുകളിലൂടെയോ ഇമെയിലിലൂടെയോ മറ്റ് സമൂഹമാധ്യമങ്ങളിലൂടെയോ സഹായ അഭ്യർത്ഥനകളുമായി വരുന്ന തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

പലരും ദയനീയ ചിത്രങ്ങളുള്‍പ്പടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അനാഥരായവരെ സഹായിക്കാനെന്ന വ്യാജേനയും, രോഗബാധിതരായവർക്ക് ചികിത്സ നല്‍കാനെന്ന പേരിലും, പളളി പണിയാണെന്ന് കളളം പറഞ്ഞുമെല്ലാം തട്ടിപ്പ് നടത്തുന്നവരുണ്ട്. സഹായം നല്കണമെന്നുളളവർക്ക് ഔദ്യോഗികമായ കേന്ദ്രങ്ങളിലൂടെ അത് ചെയ്യാമെന്നും ദുബായ് പോലീസിലെ സുരക്ഷാ ബോധവല്‍ക്കരണവിഭാഗം ഡയറക്ടർ ബുത്തി അഹമ്മദ് ബിന്‍ ധർവിഷ് അല്‍ ഫലാസി പറഞ്ഞു.
രാജ്യത്തെ നിയമപ്രകാരം നേരിട്ടോ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയോ ഭിക്ഷാടനം നടത്തുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ ചെയ്യുന്നവരെ കുറിച്ചുളള വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 901 ലൂടെ പോലീസിനെ അറിയിക്കാവുന്നതാണ്. പോലീസ് ഐ ആപ്പിലൂടെയും ദുബായ് പോലീസ് ആപ്പിലൂടെയും പൊതുജനങ്ങള്‍ക്ക് ഇക്കാര്യം റിപ്പോർട്ട് ചെയ്യാം.