ദുബായ്: സ്കൂള്‍ ബസില്‍ സഹപാഠി ശ്വാസം മുട്ടി മരിച്ചതിന് സാക്ഷിയായിരുന്നു സബീല്‍ ബഷീർ. ഇത്തരത്തിലുളള ദാരുണമരണങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ പ്രയോജനപ്പെടുന്ന സുരക്ഷാ ആപ്പിലേക്ക് സബീലെത്തിയത് അങ്ങനെയാണ്. ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ വിദ്യാർത്ഥിയാണ് 16 കാരനായ സബീല്‍ ബഷീർ.
2019ലാണ് സബീലിന്റെ സുഹൃത്ത് മുഹമ്മദ് ഫർഹാൻ ഫസൽ സ്കൂൾ ബസിനുള്ളിൽ മരിച്ചത്. പഠന കേന്ദ്രത്തില്‍ എത്തിയിട്ടും സ്കൂള്‍ ബസില്‍ നിന്നും പുറത്തിറങ്ങാന്‍ മറന്നതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. ഇതാണ് ബസില്‍ നിന്ന് വിദ്യാർത്ഥി ഇറങ്ങിയില്ലെങ്കില്‍ അലാം മുഴങ്ങുന്ന സുരക്ഷാ സ്മാർട് സിസ്റ്റത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് സബീലിനെയെത്തിച്ചത്.
ബസിന്റെ ഡ്രൈവർ എൻജിൻ ഓഫാക്കുകയോ ഡോറുകൾ അടക്കുകയോ ചെയ്ത് 30 സെക്കൻഡിനുള്ളിൽ അലാറം മുഴങ്ങും. ഇതോടൊപ്പം വിവരം പൊലീസിലേക്കും സ്കൂൾ അധികൃതരിലേക്കും എത്തിക്കും. വാഹനത്തിന്റെ വാതിലുകൾ തനിയെ തുറക്കുകയും ചെയ്യും.
ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റിക്ക് ഈ സ്മാർട് സിസ്റ്റം സബീല്‍ സമർപ്പിച്ചിരുന്നു. സബീലിന്റെ സ്മാർട് സിസ്റ്റത്തിന് സമ്മാനമായാണ് ഗോള്‍ഡന്‍ വിസ നല്‍കിയിരിക്കുന്നത്.