സ്വര്‍ഗസ്ഥനായ പിതാവേ... എന്ന പ്രാര്‍ത്ഥന ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റില്‍നിന്ന് ഒഴിവാക്കാന്‍ വീണ്ടും നീക്കം

സ്വര്‍ഗസ്ഥനായ പിതാവേ... എന്ന പ്രാര്‍ത്ഥന ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റില്‍നിന്ന് ഒഴിവാക്കാന്‍ വീണ്ടും നീക്കം

കാന്‍ബറ: ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന സ്വര്‍ഗസ്ഥനായ പിതാവേ... എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി പുതിയ സെനറ്റ് പ്രസിഡന്റ് രംഗത്ത്. ആന്റണി ആല്‍ബനീസിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് 120 വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യവുമായി സെനറ്റ് പ്രസിഡന്റ് സ്യൂ ലൈന്‍സ് രംഗത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിക്ടോറിയന്‍ സംസ്ഥാനത്ത് 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ഥന പാര്‍ലമെന്റില്‍നിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് അന്ന് ആ നീക്കം പരാജയപ്പെട്ടത്. ഇപ്പോള്‍ തെരഞ്ഞെടുപ്പിനു ശേഷം ഫെഡറല്‍ പാര്‍ലമെന്റില്‍നിന്നു തന്നെ പ്രാര്‍ഥന നീക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.

നിരീശ്വരവാദിയായി സ്വയം പ്രഖ്യാപിക്കുന്ന സെനറ്റ് പ്രസിഡന്റ് സ്യൂ ലൈന്‍സാണ് പുതിയ നീക്കത്തിനു പിന്നില്‍. 1901 മുതല്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പ്രാര്‍ഥന ചൊല്ലിയാണ് പാര്‍ലമെന്റിലെ ഇരുസഭകളിലും നടപടികള്‍ ആരംഭിക്കുന്നത്.

'പാര്‍ലമെന്റ് സാംസ്‌കാരികമായി കൂടുതല്‍ വൈവിധ്യം പുലര്‍ത്തുന്നതിനാല്‍ മതപരമായ പ്രാര്‍ത്ഥനയുടെ ആവശ്യമില്ലെന്ന് അവര്‍ വാദിക്കുന്നു. അതേസമയം മറ്റുള്ളവര്‍ക്ക് പ്രാര്‍ത്ഥന ചൊല്ലാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിനെ എതിര്‍ക്കില്ലെന്നും അവര്‍ പറഞ്ഞു. പ്രാര്‍ത്ഥന നിര്‍ത്തലാക്കുന്നത് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സെനറ്റ് നടപടികളില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും സ്യൂ ലൈന്‍സ് പറഞ്ഞു.

ഇതിനു മുന്‍പും ഫെഡറല്‍ പാര്‍ലമെന്റില്‍ 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ഥന നീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു.

ഇത്തരം നീക്കങ്ങളില്‍ വിശ്വാസികളുടെയും പാരമ്പര്യവാദികളുടെയും ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പ് ഉയരാറുണ്ട്. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും മറ്റു പ്രതിനിധികളുടെ പിന്തുണ ലഭിക്കാറില്ല.

പ്രാര്‍ത്ഥന നീക്കം ചെയ്യുന്ന നടപടിക്കെതിരേ ക്രൈസ്തവ സംഘടനകള്‍ അടക്കം നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

വിക്‌ടോറിയയില്‍ ഈ നീക്കം പരാജയപ്പെട്ടതെങ്ങനെ?

കൂടുതല്‍ വായനയ്ക്ക്:

പ്രാര്‍ഥനകള്‍ സഫലമായി; സ്വര്‍ഗസ്ഥനായ പിതാവേ... നീക്കാനുള്ള പ്രമേയം പരാജയപ്പെട്ടു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.