സിംബാബ്‌വേ: സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ഏക ദിനത്തിൽ വിക്കറ്റിനു പിന്നിലും മുന്നിലും തകർത്തു കളിച്ച സഞ്ജുവിന്റെ പ്രകടനത്തെ നിറഞ്ഞ കൈയടികളോടെ സ്വീകരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരും മലയാളികളും.
അന്താരാഷ്‌ട്ര കരിയറിൽ അരങ്ങേറ്റം കുറിച്ച മണ്ണിൽ അന്താരാഷ്‌ട്ര കരിയറിലെ ആദ്യ മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കിയ സഞ്ജു സാംസൺ, കാണികളുടെയും സഹതാരങ്ങളുടെയും മനസ് നിറയ്‌ക്കുന്ന ഒരു പുണ്യ പ്രവൃത്തിയുടെയും ഭാഗമായി. രണ്ടാം ഏകദിനം അർബുദ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നേരത്തെ സിംബാബ്‌വേ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ചിരുന്നു. അർബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് സമ്മാനിക്കാൻ സിംബാബ്‌വേ ബോർഡ് ക്ഷണിച്ചത് സഞ്ജുവിനെയാണ്. രണ്ടാം ഏക ദിനത്തിൽ ഉപയോഗിച്ച പന്ത്, സഞ്ജു രോഗബാധിതനായ കുട്ടിക്ക് സമ്മാനിച്ചു.
ആറ് വയസുകാരനായ കുട്ടിക്ക് ദേശീയ ടീമിന്റെ ജഴ്സിയും ക്രിക്കറ്റ് ബോർഡിന്റെ സംഭാവനയായി 500 ഡോളറും മത്സരത്തിന്റെ ഭാഗമായി സിംബാബ്‌വേ ബോർഡ് സമ്മാനിച്ചു. കരിയറിലെ അമൂല്യ നേട്ടങ്ങളിൽ ഒന്നിന് കാരണമായ പന്ത് കുട്ടിക്ക് നൽകാൻ കഴിഞ്ഞത് ഹൃദയസ്പർശിയായ അനുഭവമാണെന്ന് സഞ്ജു പ്രതികരിച്ചു.