ഏഷ്യാ കപ്പ്: ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു;അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് ആവേശ വിജയം

ഏഷ്യാ കപ്പ്: ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു;അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് ആവേശ വിജയം

ദുബായ്: അഫ്ഗാനിസ്താനെ പാകിസ്ഥാൻ പരാജയപ്പെടുത്തിയതോടെ എഷ്യാ കപ്പ് ടി20യിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. സൂപ്പർ ഫോറിലെ നിർണ്ണായക മത്സരത്തിലാണ് പാക്കിസ്ഥാൻ ജയം സ്വന്തമാക്കിയത്. അഫ്ഗാൻ ഉയർത്തിയ 130 റൺസിന്റെ ചെറിയ വിജയലക്ഷ്യം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിലാണ് പാക്കിസ്ഥാൻ മറികടന്നത്.

അവസാന ഓവറിൽ 11 റൺസായിരുന്നു ജയിക്കാൻ വേണ്ടത്. തുടരെ രണ്ട് സിക്സറുകൾ പറത്തി നസീം ഷായാണ് പാക്കിസ്ഥാൻ വിജയതീരത്തെത്തിച്ചത്. ജയത്തോടെ പാക്കിസ്ഥാൻ ഫൈനൽ ടിക്കറ്റുറപ്പിച്ചു. അഫ്ഗാൻ ബോളർമാരായ ഫരീദ് അഹ്മദ് മാലികും ഫസൽ ഹഖ് ഫാറൂഖിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ രണ്ട് വിക്കറ്റ് പിഴുതു.

പാക് ക്യാപ്റ്റൻ ബാബർ അസം സംപൂജ്യനായാണ് ഡ്രസിം​ഗ് റൂമിലെത്തിയത്. പാക്കിസ്ഥാന് വേണ്ടി ഷദാബ് ഖാൻ 36 റൺസും ഇഫ്തിഖാർ അഹ്മദ് 30 റൺസും നേടി. മുഹമ്മദ് രിസ്‍വാൻ 20 റൺസെടുത്ത് പുറത്തായി. പാക്കിസ്ഥാനായി ഹാരിസ് റഊഫ് നാലോവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ പാക്കിസ്ഥാൻ അഫ്ഗാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാലാം ഓവറിൽ ഗുർബാസിനെ പുറത്താക്കി ഹാരിസ് റഊഫാണ് ആദ്യവിക്കറ്റ് വീഴ്ത്തിയത്. 35 റൺസെടുത്ത ഇബ്രാഹിം സദ്റാനാണ് അഫ്ഗാൻ ടോപ് സ്കോറർ. റാഷിദ് ഖാൻ 18 റൺസെടുത്ത് പുറത്താവാതെ നിന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.