അയര്‍ലന്‍ഡില്‍ പെട്രോള്‍ സ്റ്റേഷനില്‍ വന്‍ തീപിടിത്തം; മരണസംഖ്യ പത്തായി

അയര്‍ലന്‍ഡില്‍ പെട്രോള്‍ സ്റ്റേഷനില്‍ വന്‍ തീപിടിത്തം; മരണസംഖ്യ പത്തായി

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പെട്രോള്‍ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തില്‍ മരണം പത്തായി. എട്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഡൊണെഗല്‍ പ്രവിശ്യയിലെ ക്രീസ്ലാഫ് ഗ്രാമത്തിലാണ് സംഭവം. പെട്രോള്‍ സ്റ്റേഷനില്‍ പടര്‍ന്ന തീ സമീപത്തെ ഇരുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലേക്കും പടരുകയായിരുന്നു. മരിച്ചവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയും രണ്ടു കൗമാരക്കാരുമുണ്ട്.

അഗ്‌നിബാധയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നതിനെതുടര്‍ന്ന് അഗ്‌നിശമന വിഭാഗം ഉള്‍പ്പെടെ എമര്‍ജന്‍സി സര്‍വീസുകള്‍ രാത്രി മുഴുവന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് പരുക്കേറ്റവരെ പുറത്തെത്തിച്ചത്.

വെള്ളിയാഴ്ച ഉച്ചക്കു ശേഷം 3.20 നായിരുന്നു സ്‌ഫോടനം. പെട്രോള്‍ സ്റ്റേഷന്‍ പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് തൊട്ടരികിലുണ്ടായിരുന്ന അപാര്‍ട്ട്‌മെന്റുകളിലേക്കും തീ പടര്‍ന്നത് ആളപായം ഉയര്‍ത്തി. ചില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. വ്യാപാര സ്ഥാപനം, പോസ്റ്റ് ഓഫീസ് ഉള്‍പ്പെടെ തകര്‍ന്നു. മൂന്നു പേരുടെ മരണം വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്ററുകളില്‍ ആശുപത്രിയിലെത്തിച്ചു.

പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ അനുശോചനം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.