ലോകകപ്പില്‍ ചരിത്രം പിറക്കുന്നു; ജര്‍മനി-കോസ്റ്ററിക്ക പോരാട്ടം നിയന്ത്രിക്കാന്‍ കളത്തിലിറങ്ങുന്നത് മൂന്ന് വനിതകള്‍

ലോകകപ്പില്‍ ചരിത്രം പിറക്കുന്നു; ജര്‍മനി-കോസ്റ്ററിക്ക പോരാട്ടം നിയന്ത്രിക്കാന്‍ കളത്തിലിറങ്ങുന്നത് മൂന്ന് വനിതകള്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വ്യാഴാഴ്ച്ച രാത്രി 12.30ന് നടക്കുന്ന ജര്‍മനിയും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരം നിയന്ത്രിക്കാന്‍ കളത്തിലിറങ്ങുന്നത് മൂന്ന് പെണ്‍ പുലികള്‍.

ലോകകപ്പില്‍ ആദ്യമായി വനിതാ റഫറി മത്സരം നിയന്ത്രിക്കുക എന്ന ചരിത്രമാണ് ഈ മത്സരത്തിനൊപ്പം പിറക്കുന്നത്. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്‍ട്ടാണ് മത്സരത്തിന്റെ പ്രധാന റഫറി. ബ്രസീലില്‍ നിന്നുള്ള ന്യൂസ ബക്കും മെക്സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസുമാണ് അസിസ്റ്റന്റ് റഫറിമാര്‍.

മുപ്പത്തെട്ടുകാരിയായ സ്റ്റെഫാനി കഴിഞ്ഞാഴ്ച്ച നടന്ന പോളണ്ടും മെക്സിക്കോയും തമ്മിലുള്ള മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയായിരുന്നു. മാര്‍ച്ചില്‍ നടന്ന പുരുഷ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും 2020 ലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും യൂറോപ്പ ലീഗ് മത്സരങ്ങളും സ്റ്റെഫാനി നിയന്ത്രിച്ചിരുന്നു. 2019 ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ നടന്ന യുവേഫ കപ്പ് സൂപ്പര്‍ ഫൈനലിലും സ്റ്റെഫാനിയായിരുന്നു റഫറി.


നേരത്തെ ഫിഫ പുറത്തുവിട്ട 36 പ്രധാന റഫറിമാരുടെ പട്ടികയില്‍ ഇവരെ കൂടാതെ രണ്ട് വനിതകള്‍ കൂടിയുണ്ട്. ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിതയും റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗയും. 69 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വനിതകള്‍ ലോകകപ്പിന്റെ ഭാഗമാകുന്നത്.

വ്യാഴാഴ്ച രാത്രി 12.30 ന് നടക്കുന്ന ജര്‍മനി-കോസ്റ്ററിക്ക മത്സരം തീപാറുമെന്നുറപ്പാണ്. ഇരുടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താനുള്ള അവസാന ഊഴമാണ് ഈ മത്സരം. നിലവില്‍ ഒന്നു വീതം ജയവും സമനിലയുമുള്ള കോസ്റ്ററിക്കയ്ക്ക് മൂന്ന് പോയിന്റുണ്ട്.

എന്നാല്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയുടെ കൈയില്‍ ഒരൊറ്റ പോയിന്റ് മാത്രമാണുള്ളത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രം പോര ജര്‍മനിക്ക്. ഗ്രൂപ്പില്‍ അതേ സമയത്ത് നടക്കുന്ന ജപ്പാന്‍-സ്പെയിന്‍ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും അവരുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.