പ്രായം 190, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്ക് സാക്ഷി: പിറന്നാള്‍ ആഘോഷിച്ച് ആമ മുത്തച്ഛന്‍

പ്രായം 190, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്ക് സാക്ഷി: പിറന്നാള്‍ ആഘോഷിച്ച് ആമ മുത്തച്ഛന്‍

ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമ മുത്തച്ഛന്‍ ജോനാഥന്‍ പിറന്നാള്‍ ആഘോഷത്തില്‍. 1832 ലാണ് ജോനാഥന്‍ ജനിച്ചത്. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവിയാണ് ജോനാഥന്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇതിന് ഏറ്റവും പ്രായം കൂടിയ ആമ എന്ന പദവിയും നല്‍കിയിട്ടുണ്ട്. Aldabrachelys gigantea hololissa എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. സീഷെല്‍സിലെ ഭീമാകാരമായ ആമകള്‍ക്ക് സാധാരണയായി 50 വയസാണ് പ്രായം.

മനുഷ്യരുമായി വളരെ അടുത്ത് പെരുമാറാന്‍ മടിയില്ലാത്ത ജോനാഥന് പ്രായത്തിന്റേതായ ചില്ലറ ബുദ്ധിമുട്ടുകളൊക്കെയുണ്ട്. എങ്കിലും വെറ്ററിനറി വിഭാഗം ജോനാഥന് ആവശ്യമായ പോഷകാഹാരങ്ങളൊക്കെ മുറയ്ക്ക് നല്‍കാറുണ്ട്.

അടുത്തിടെ, സൗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപായ സെന്റ് ഹെലീനയുടെ നിലവിലെ ഗവര്‍ണര്‍ നൈജല്‍ ഫിലിപ്‌സ്, ജോനാഥന്റെ ഔദ്യോഗിക ജന്മദിനം ഡിസംബര്‍ 4, 1832 ആയി പ്രഖ്യാപിച്ചു. അന്നത്തെ ഗവര്‍ണര്‍ വില്യം ഗ്രേ-വില്‍സണിന് സമ്മാനമായി സീഷെല്‍സില്‍ നിന്ന് 1882-ല്‍ ബ്രിട്ടീഷ് വിദേശ പ്രദേശമായ സെന്റ് ഹെലീനയിലേക്ക് ആമയെ ആദ്യമായി കൊണ്ടു വന്നു. ഇതിന്റെ ജനനം സംബന്ധിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ പക്കല്‍ ഒരു രേഖയും ലഭ്യമല്ലെങ്കിലും അമേരിക്കയില്‍ 39 പ്രസിഡന്റുമാര്‍ മാറുന്നതിനും ഒന്നാം ലോക മഹായുദ്ധം, രണ്ടാം ലോക മഹായുദ്ധം, റഷ്യന്‍ വിപ്ലവം എന്നിവയ്ക്കും ഒക്കെ ഈ ആമ മുത്തശന്‍ സാക്ഷിയാണ്.

വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന് മുമ്പാണ് ജോനാഥന്‍ ജനിച്ചത്. ക്യാബേജ്, കുക്കുംബര്‍, ആപ്പിള്‍, ക്യാരറ്റ് എന്നിവയൊക്കെയാണ് ഇഷ്ടാഹാരം. ചില ആമകള്‍ക്ക് 200 മുതല്‍ 250 വര്‍ഷം വരെ ജീവിക്കാമെന്നാണ് റിപ്പോര്‍ട്ട്. അല്‍ദാബ്ര ആമകളില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ കണക്ക് നല്‍കിയത്.

ജോനാഥന് മുമ്പ് 250 വര്‍ഷത്തിലധികം ജീവിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആമയായിരുന്നു അല്‍ഡാബ്ര ആമ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.