ഒരുമയുടെ സന്ദേശവുമായി 'മാൻ' റിലീസ് ചെയ്തു

ഒരുമയുടെ സന്ദേശവുമായി 'മാൻ' റിലീസ് ചെയ്തു

യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ക്രിയേറ്റീവ് ഏജൻസിയായ V4good ഒരുക്കിയ മാൻ (Ma’an) എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. യുഎഇയിലെ വിവിധ ബ്രാൻഡുകൾ അണിനിരത്തി പ്രവാസിമലയാളിയായ സച്ചിൻ രാംദാസാണ് ചിത്രം സംവിധാനം ചെയ്തത്. V4good സ്ഥാപക ചെയർപേഴ്സൺ വിദ്യ മൻമോഹൻറെ ആശയത്തിൻമേലാണ് ചിത്രം ഒരുക്കിയത്. നാല് മിനിറ്റ് ഇരുപത് സെക്കൻഡ് ദൈർഘ്യമുള്ള ചിത്രം ചൊവ്വാഴ്ച രാവിലെ യുട്യൂബിലൂടെ റിലീസ് ചെയ്തു. മാൻ എന്ന അറബിക് വാക്കിൻറെ അർഥം ഒരുമ എന്നാണ്. വിവിധരാജ്യങ്ങൾ ഒരുമയോടെ അധിവസിക്കുന്ന യുഎഇ എന്ന രാജ്യത്തോടുള്ള ആദരവായാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്.

മെഡിക്ളിനിക്, ഹണിവെൽ, എക്കോലാബ്, ബാങ്ക് ഓഫ് ബറോഡ, ഡിസ്നി-ബൈജൂസ്, ബെറ്റി ക്രോക്കർ, അൽഐൻ ഫാംസ്, വേവ് ലോജിക്സ് തുടങ്ങിയ ബ്രാൻഡുകളുമായി സഹകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് പ്രവാസികൾക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കിനൽകുന്ന യുഎഇയുടെ ദേശീയദിനത്തിൽ ആ രാജ്യത്തോടുള്ള സ്നേഹവും ആദരവുമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് സംവിധായകൻ സച്ചിൻ രാംദാസ് പറഞ്ഞു. മംമ്ത മോഹൻദാസ് കേന്ദ്രകഥാപാത്രമായെത്തി പ്രേക്ഷകപ്രശംസനേടിയ 'തേടൽ' എന്ന മ്യൂസിക്കൽ വിഡിയോയ്ക്ക് ശേഷം സച്ചിൻ രാംദാസ് ഒരുക്കിയ ചിത്രംകൂടിയാണ് മാൻ. യുഎഇയുടെ ടൈം ലാപ്സ് ദൃശ്യവിസ്മയമൊരുക്കി രാജ്യന്തരപുരസ്കാരങ്ങൾ നേടിയ യുവസംവിധായകനാണ് സച്ചിൻ രാംദാസ്. കോവിഡ് കാലത്ത് ഏറെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന കലാകാരൻമാർക്ക് ഒരു പുതിയ തുടക്കം നൽകുന്നതിനും മാൻ എന്ന ചിത്രം കാരണമായി. യുഎഇയിൽ താമസിക്കുന്ന മുപ്പത്തിരണ്ടോളം രാജ്യങ്ങളിൽ നിന്നുള്ളവർ അഭിനയത്തിലൂടെയും സാങ്കേതികപ്രവർത്തനങ്ങളിലൂടെയും ചിത്രത്തിൻറെ ഭാഗമായിട്ടുണ്ടെന്ന് നിർമാതാവ് വിദ്യ മൻമോഹൻ വ്യക്തമാക്കി.

ആശയരൂപീകരണം മുതൽ റിലീസ് വരെ മൂന്നാഴ്ചയോളമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. നാലു ദിവസങ്ങളിലായി ദുബായിൽ വച്ചായിരുന്നു ചിത്രീകരണം. ക്രൊയേഷ്യൻ സ്വദേശി ടോം ലെബാറിക്കാണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എമിറാത്തി സംഗീതജ്ഞൻ സജാദ് അസീസിൻറേതാണ് സംഗീതം. പ്രവാസിമലയാളിയായ ജിജോ വർഗീസാണ് ഗ്രേഡിങ് നിർവഹിച്ചത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയായിരുന്നു ചിത്രീകരണവും അനുബന്ധജോലികളും.


25 വർഷത്തിലധികമായി യുഎഇയിലെ പരസ്യരംഗത്ത് സജീവമായ പ്രവാസിമലയാളി വിദ്യ മൻമോഹൻ സ്ഥാപിച്ച വി4 ഗുഡ് എന്ന ക്രിയേറ്റീവ് ഏജൻസിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. കോവിഡ് കാലത്ത് ലാഭേച്ഛകൾക്കപ്പുറം ബ്രാൻഡുകളെ കൂടുതൽപേരിലെത്തിക്കുന്നതിനും അതുവഴി മഹാമാരിയുടെ ദുരിതകാലത്ത് ഒരുമിച്ചുനീങ്ങണമെന്ന സന്ദേശം കൂടിയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.