ആംആദ്മിയെ വിടാതെ ദേശീയ അന്വേഷണ ഏജന്‍സികള്‍; മുന്‍മുഖ്യമന്ത്രി സത്യേന്ദ്ര ജയിനെതിരെ സിബിഐ അന്വേഷണം

ആംആദ്മിയെ വിടാതെ ദേശീയ അന്വേഷണ ഏജന്‍സികള്‍; മുന്‍മുഖ്യമന്ത്രി സത്യേന്ദ്ര ജയിനെതിരെ സിബിഐ അന്വേഷണം

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ സത്യേന്ദ്ര ജയിനെതിരെ സിബിഐ അന്വേഷണം. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേറിന് ജയിലില്‍ സൗകര്യം ഒരുക്കാന്‍ പത്ത് കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. സത്യേന്ദ്ര ജയിന്‍ അധികാരത്തിലിരുന്നപ്പോഴാണ് കൈക്കൂലി വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ് സത്യേന്ദ്ര.

അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് തലസ്ഥാനത്ത് നടക്കുന്നത്. നാളെ ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് വച്ച് ഇന്ത്യാ സഖ്യം പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റാലി ശക്തിപ്രകടനമാക്കാനുളള തീവ്രശ്രമത്തിലാണ് ആംആദ്മി പാര്‍ട്ടി. പ്രതിഷേധത്തില്‍ പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനായി വീട് കയറിയുളള പ്രചാരണമാണ് ആംആദ്മി പാര്‍ട്ടി നടത്തി വരുന്നത്.

റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങി നിരവധി പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഡല്‍ഹി മന്ത്രി ഗോപാല്‍ റായ് മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ കേജ്രിവാളിന്റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് പ്രതികരണവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും രംഗത്തെത്തിയിരുന്നു. മറ്റുളള രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ മാത്രം പരിഹരിച്ചാല്‍ മതിയെന്നും അദേഹം ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.