'കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ല'; ഹൈക്കോടതിയില്‍ ധനവകുപ്പിന്റെ സത്യവാങ്മൂലം

'കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ല'; ഹൈക്കോടതിയില്‍ ധനവകുപ്പിന്റെ സത്യവാങ്മൂലം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലെന്ന് ഹൈക്കോടതിയില്‍ ധനവകുപ്പിന്റെ സത്യവാങ്മൂലം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കെ.എസ്.ആര്‍.ടി.സിയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കെ.എസ്.ആര്‍.ടി.സിയെ കാര്യക്ഷമമാക്കാന്‍ പരിഷ്‌കരണങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് കെ.എസ്.ആര്‍.ടി.സി. കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷന് കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടറെ കെ.എസ്.ആര്‍.ടി.സി സ്ഥലം മാറ്റി. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്.നായര്‍ക്കെതിരെയാണ് നടപടി. സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയേയും അപകീര്‍ത്തിപെടുത്തിയെന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ കാരണമായി പറയുന്നത്. വൈക്കം ഡിപ്പോയില്‍ നിന്ന് അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബാഡ്ജ് കുത്തി പ്രതിഷേധിച്ച അഖിലയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 'ശമ്പള രഹിത സേവനം 44ാം ദിവസം' എന്ന ബാഡ്ജായിരുന്നു അഖില ധരിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.