വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം. സമര സ്മരണകള്‍ ജ്വലിച്ചു നിന്ന വൈക്കത്തെ വേദിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാല് മണിയോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാര്‍ സ്മാരകത്തിലെത്തിയ സ്റ്റാലിനും പിണറായിയും സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്.
വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും വൈക്കം സത്യാഗ്രഹം തമിഴ്‌നാട്ടിലും മാറ്റമുണ്ടാക്കിയെന്നും എം.കെ. സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. വൈക്കത്ത് എത്തണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. അക്കാരണത്താലാണ് തമിഴ്‌നാട്ടില്‍ മന്ത്രിസഭാ യോഗം ചേരുന്ന സമയമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയത്.
ഉടല്‍ രണ്ടാണെങ്കിലും ചിന്തകള്‍ കൊണ്ട് താനും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ തമിഴ് മക്കളുടെ പേരില്‍ സ്റ്റാലിന്‍ സന്ദിയറിയിച്ചു.
ചാതുര്‍ വര്‍ണ്യത്തിനെതിരായ യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. നവോത്ഥാന പോരാട്ടങ്ങള്‍ ഒറ്റതിരിഞ്ഞ് നടത്തേണ്ടതല്ല. സമരങ്ങളില്‍ തമിഴ്‌നാടിനും കേരളത്തിനും ഓരേ പാരമ്പര്യമാണ്. സാമുദായിക രാഷ്ട്രീയ നേതൃത്വത്തിലുണ്ടായ അപൂര്‍വ്വ സമരമായിരുന്നു വൈക്കത്തേതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.