തിരുവനന്തപുരം ഡിസിസി ഓഫീസില്‍ കയ്യാങ്കളി; തരൂരിന്റെ പിഎയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി

 തിരുവനന്തപുരം ഡിസിസി ഓഫീസില്‍ കയ്യാങ്കളി; തരൂരിന്റെ പിഎയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിസി ഓഫീസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും തിരുവനന്തപുരം എംപി ശശി തരൂരിന്റെ സ്റ്റാഫും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യേറ്റവുമുണ്ടായി. നിയോജക മണ്ഡലം യോഗം നടക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം.

ശശി തരൂരിന്റെ ഒപ്പമെത്തിയവരെ യോഗത്തില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന്റെ നിലപാടാണ് വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമായതെന്നാണ് വിവരം.

ശശി തരൂരിനെ ജനങ്ങളില്‍നിന്ന് അകറ്റുന്നത് അദ്ദേഹത്തിന്റെ സ്റ്റാഫാണെന്ന് ആരോപണം ഉയര്‍ത്തിയാണ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇവരെ തടയണമെന്ന നിലപാട് സതീഷ് സ്വീകരിച്ചത്. യോഗത്തിനുശേഷം ഇതേക്കുറിച്ച് ചോദിക്കാന്‍ തരൂരിന്റെ പിഎ ഉള്‍പ്പെടെയുള്ളവര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് തമ്പാനൂര്‍ സതീഷ് പറഞ്ഞു.

'യോഗത്തില്‍ എന്റെയടുത്ത് പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് മോഹന്‍രാജാണ് ഇരുന്നത്. തരൂര്‍ വരുമ്പോള്‍ 15 ഗുണ്ടകളെയുംകൊണ്ട് വരാറുണ്ട്. അവരെയൊന്നും യോഗത്തില്‍ ഇരുത്താന്‍ പറ്റില്ലെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അവരെ പുറത്തിറക്കി നിര്‍ത്തണമെന്നും പറഞ്ഞു. കാരണം, അവരാണ് ആളുകളെ കാണുന്നതില്‍നിന്ന് അദ്ദേഹത്തെ തടയുന്നത്. ജനങ്ങളില്‍ നിന്ന് അകറ്റുന്നതും അവര്‍ തന്നെ. അതുകൊണ്ട് ഒരു കാരണവശാലും യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു' തമ്പാനൂര്‍ സതീഷ് പറഞ്ഞു.

'അദ്ദേഹം ഇക്കാര്യം തരൂരിനോടു പറയുന്നതു കേട്ടു. പിന്നീട് മൊബൈലില്‍ എന്തോ കുത്തിക്കുറിക്കുന്നതും കണ്ടു. അത് എന്താണെന്ന് നമുക്കറിയില്ല. ഞാന്‍ യോഗം കഴിഞ്ഞ് ഇറങ്ങിവന്നപ്പോള്‍ പ്രവീണ്‍ എന്ന സ്റ്റാഫിന്റെ നേതൃത്വത്തില്‍ എട്ടു പത്തു ഗുണ്ടകള്‍ വളരെ ആസൂത്രിതമായി എന്നെ വളഞ്ഞ് കയ്യേറ്റം ചെയ്തു' - സതീഷ് ആരോപിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.