എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും ക്യാമറ; റെയില്‍വെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ആര്‍പിഎഫ്

എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും ക്യാമറ; റെയില്‍വെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ആര്‍പിഎഫ്

കോഴിക്കോട്: എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് ആര്‍പിഎഫ് ഐജി ടി.എം ഈശ്വരറാവു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ വര്‍ധിപ്പിക്കും. കണ്ണൂരിലെത്തി തീവെപ്പുണ്ടായ കോച്ച് പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെറിയ സ്റ്റേഷനുകളില്‍ അടക്കം കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ട്രെയിനുകളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. നിലവില്‍ ജീവനക്കാരുടെ ക്ഷാമം ഉണ്ട്. അതുകൊണ്ട് എല്ലാ ട്രെയിനുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ജീവനക്കാരുടെ കുറവ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മറികടക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷയുടെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും സ്‌കാനറുകള്‍ സ്ഥാപിക്കും. പ്രതിയെ കണ്ടെത്തുന്നതിന് സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിന് എല്ലാവിധ സഹകരണവും ഉറപ്പാക്കുമെന്നും ഈശ്വരറാവു പറഞ്ഞു. അതിനിടെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.