ട്രെയിനിലെ തീവയ്പ്: വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

ട്രെയിനിലെ തീവയ്പ്: വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

തിരുവനന്തപുരം: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ധ ജനിപ്പിക്കുന്നതുമായ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്.

സംഭവത്തില്‍ കേരള പൊലീസും വിവിധ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഊര്‍ജിതമായ അന്വേഷണം നടത്തി വരികയാണ്. ഇതിനിടെ വ്യജ പ്രചരണം നടത്തി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ വിട്ടുവിഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

അതേസമയം സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധനയ്ക്ക് എത്തി. തീവയ്പ്പ് സംഭവം അരങ്ങേറിയ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി 1, ഡി 2 ബോഗികളാണ് എന്‍ഐഎ സംഘം പരിശോധിച്ചത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡിലാണ് ഈ രണ്ടു ബോഗികളും നിര്‍ത്തിയിട്ടിരിക്കുന്നത്.

ചൊവ്വാഴ്ച കണ്ണൂരിലെത്തിയ മൂന്നംഗ എന്‍ഐഎ സംഘം ഈ രണ്ട് ബോഗികളും വിശദമായി പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ശേഖരിച്ചു.

നേരത്തെ ആര്‍പിഎഫ് ദക്ഷിണ റെയില്‍വേ സോണല്‍ ഐ.ജി ഈശ്വരറാവുവും പരിശോധന നടത്തിയിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ ഈശ്വരറാവു റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.