ദോഹ:ഇക്വറ്റോറിയല്‍ ഗിനിയയിലും ടാന്‍സാനിയയിലും പടർന്നുപിടിച്ച മാർബർഗ് വൈറസുമായി ബന്ധപ്പെട്ട് യാത്രാ മാർഗനിർദ്ദേശങ്ങള്‍ നല്‍കി ഖത്തർ. ഈ രണ്ട് രാജ്യങ്ങളിലേക്കുമുളള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക ആരോഗ്യ അധികൃതർ നല്‍കുന്ന പ്രതിരോധ നടപടികള്‍ പാലിക്കണമെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ചു.
ഇരു രാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ എത്തിയവർ ആദ്യ 21 ദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണം. ഏതെങ്കിലും തരത്തിലുളള ലക്ഷണങ്ങള്‍ പ്രകടമായാല്‍ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗസംശയം തോന്നിയാല്‍ ഐസോലേഷന്‍ ഉള്‍പ്പടെയുളള നടപടിക്രമങ്ങളിലേക്ക് കടക്കണമെന്നും ഏകീകൃത കോള്‍ സെന്‍ററിലേക്ക് (16000) വിളിക്കാമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.