മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ഉത്തരവ് പുനപരിശോധിക്കണം: ഹര്‍ജി

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ഉത്തരവ് പുനപരിശോധിക്കണം: ഹര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ് കൂടുതല്‍ വാദം കേള്‍ക്കാന്‍ ലോകായുക്ത ഫുള്‍ബഞ്ചിന് വിട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ വീണ്ടും ഹര്‍ജി നല്‍കി. ഡിവിഷന്‍ ബഞ്ചിന്റെ നടപടി നിയമ സംവിധാനത്തെ പാടെ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്. ശശികുമാര്‍ ലോകയുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2019 ലാണ് ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് ശശികുമാര്‍ ലോകായുക്തയില്‍ ഹര്‍ജി നല്‍കിയത്. 2019 ജനുവരിയില്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നു കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടന്നിട്ടുള്ളതാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ലോകായുക്ത വിധി പ്രഖ്യാപിച്ചിരുന്നു. അതിനെ അവഗണിച്ചാണ് ഹര്‍ജി പരിശോധിക്കാന്‍ മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

ലോകായുക്തയുടെ മുന്‍കൂര്‍ അനുമതി ലഭിച്ചശേഷം മാത്രമേ പുനപരിശോധനാ ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയൂ എന്ന് ലോകായുക്ത രജിസ്ട്രി നിലപാടെടുത്തു. കേസിന്റെ നിലനില്‍പ്പ് സംബന്ധിച്ച് വീണ്ടും പരിശോധന നടത്താന്‍ മൂന്നംഗ ബെഞ്ച് ഏപ്രില്‍ 12ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.