കോഴിക്കോട്: ട്രെയിനിനുള്ളിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീവെച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തമെന്ന് പൊലീസ്. അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. വ്യാഴാഴ്ച പുറത്തുവന്ന രക്തപരിശോധനാ ഫലത്തിലാണ് സ്ഥിരീകരണമുണ്ടായത്.
വ്യാഴാഴ്ച പുലർച്ചെയോടെ കോഴിക്കോടെത്തിച്ച പ്രതിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് മാലൂര്‍കുന്നിലെ ക്യാമ്പിലാണ് ചോദ്യം ചെയ്തത്. പിന്നീട് വൈദ്യപരിശോധനയ്ക്ക് മെഡിക്കൽ കോളജിൽ എത്തിച്ചു. തുടർന്നാണ് ഷാറൂഖിന് അസുഖം സിഥിരീകരിച്ചത്.
അസുഖത്തിന്റെ പശ്ചാത്തലത്തിൽ പ്രതിയെ കസ്റ്റഡിയില്‍ വീട്ട് കിട്ടുന്നതിനുള്ള സാധ്യത മങ്ങി. ആരോഗ്യപരമായ സ്ഥിതി കൂടി കണക്കിലെടുത്തായിരിക്കും ഷാറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ ലഭിക്കുക. എന്നാല്‍ കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരിലേക്കെത്താന്‍ ആദ്യഘട്ടത്തില്‍ തന്നെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യം പൊലീസ് മജിസ്‌ട്രേറ്റിന് മുന്നിലുയര്‍ത്തും.
ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ എലത്തൂരിൽ വച്ച് പ്രതി യാത്രക്കാർക്ക് മേൽ പെട്രോൾ ഒഴിച്ച് തീയിട്ടത്. 24 മണിക്കൂറിനകം പ്രതി മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെത്തിയിരുന്നു. ട്രെയിനിലും മറ്റു വാഹനങ്ങളിലും കയറിയാണ് മഹാരാഷ്ട്രയിലെത്തിയത്. സംഭവത്തിന് ശേഷം പ്രതി കടന്ന് കളഞ്ഞതിനെക്കുറിച്ചും പൊലീസ് അനേഷണം നടത്തി വരിക്കെയാണ്.