കൊച്ചി; അടയാളങ്ങളുടെ ആചരണം കേവലം അനുഷ്ഠാനം മാത്രമാകാതെ അനുദിനജീവിതത്തിൽ പകർത്തേണ്ടവയാണെന്ന് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ കരിന്തിരി കത്തുന്നവരാകാതെ ജ്വലിക്കുന്ന വിശ്വാസതീക്ഷണതയോടെ ജീവിക്കണമെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു
സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയത്തിൽ നടന്ന വലിയ ശനിയുടെ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാമ്മോദീസാശനി എന്നറിയപ്പെടുന്ന ഈ ദിവസം രക്ഷകന്റെ ഉയിർപ്പിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ പ്രത്യാശ ശനിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി. കുർബാന മദ്ധ്യേ വെള്ളം വെഞ്ചിരിക്കുകയും മാമ്മോദീസ വ്രതം നവീകരിക്കുകയും പുത്തൻ തിരിതെളിയിക്കുകയും ചെയ്ത കർമ്മങ്ങളിൽ നൂറുക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു.
ഫാ. ആന്റണി വടക്കേകര, ഫാ. ജോർജ് മഠത്തിപ്പറമ്പിൽ, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഫാ. ജോജി കല്ലിങ്കൽ, ഫാ. തോമസ് ആദോപ്പിള്ളിൽ, ഫാ. പ്രകാശ് മറ്റത്തിൽ, ഫാ. മാത്യു തുരുത്തിപ്പിള്ളിൽ എന്നിവർ സഹകാർമ്മികരായിരുന്നു

