കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസിന്റെ നഷ്ടമായ ഫോൺരേഖകൾ വീണ്ടെടുത്തു. റമീസും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി നടത്തിയ സംഭാഷണങ്ങളും മെസേജുകളുമാണ് ഇ.ഡി വീണ്ടെടുത്തത്. കെടി റമീസിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിച്ച ശേഷം ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഇതിന് മുൻപ് മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനാണ് റമീസ്. മുൻപ് ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും റമീസിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അഞ്ചാം പ്രതിയായ റമീസാണ് ദുബായിയിൽ നിന്നും സ്വർണം കയറ്റി അയപ്പിച്ചത്.
വിദേശത്തിരുന്ന് സ്വർണക്കടത്ത് നിയന്ത്രിച്ചിരുന്നതും റമീസ് തന്നെയാണെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഒരിടവേളയ്ക്ക് ശേഷം സ്വർണ്ണക്കടത്ത് കേസ് വീണ്ടും ഊർജിതമാക്കിയിരിക്കുകയാണ് ഇഡി. സ്വർണ്ണക്കടത്തിന് പിന്നിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസാണ് ഇ.ഡി. അന്വേഷിച്ചുവരുന്നത്.